നേര്‍ത്ത മുനയുള്ള പൂക്കളാണ് അവളുടെ കണ്ണുകള്‍
I
പല കാലങ്ങളിലായി പടര്‍ന്നു കിടക്കുന്ന
മരങ്ങളില്‍
നനഞ്ഞു ചേക്കേറിയ
കുറേ പക്ഷികളുണ്ട്
എല്ലാ പകലുകളിലും ഉണര്‍ന്ന്
ഒരു ദിവസത്തിന്റെ അറ്റം വരെ പറന്ന്
നിറയെ ഇലകളുള്ള ഏതെങ്കിലും ഒരു ചില്ലയില്‍
നനവുണങ്ങുന്നത് വരെ
അവളെ തന്നെ വിചാരിച്ചിരിക്കുന്ന
വലിയ കറുത്ത പക്ഷികള്‍
ഇടയ്ക്കിടെ അവളുടെ കറയുണങ്ങി കിടക്കുന്ന
ചില്ലകളിലേക്ക് പറക്കുന്നതും
പെയ്തു തീര്‍ന്ന ഒരു മഴക്കാലം കൊത്തിയെടുത്ത്
തിരിച്ചു പറക്കുന്നതും നോക്കി
അപ്പോഴും നിറയെ ഇലകളുള്ള ചില്ലകളില്‍ തന്നെ
നനഞ്ഞു കുളിച്ചിരിക്കുന്ന
വലിയ കറുത്ത പക്ഷികള്‍
II
ഉറക്കം പിന്നിലേക്കൊഴുകുന്ന ഒരു നദിയാണ്
അവള്‍ എവിടെ വച്ചാണ് ഒഴുകി ചേര്‍ന്നത്
എന്ന് ആര്‍ത്തലച്ച് ഉണരുമ്പോള്‍
വേരുകളിലും കൂര്‍ത്ത കല്ലുകളിലും
ഒഴുകി നടന്ന പൂക്കള്‍
തറയില്‍ ചുവന്ന് കിടക്കുന്നുണ്ടാകും
എന്നിട്ടും നഷ്ടപ്പെടുത്താതെ കൊണ്ട് വന്ന
നദിയുടെ ഒരു കീറല്‍ കൊണ്ടാകും
ആ ഉണര്‍ച്ചയുടെ വേനല്‍ പുതച്ചു തീര്‍ക്കുക
പക്ഷെ വഴി മാറി പോകാനാകാത്ത വണ്ണം
നിറഞ്ഞു നില്‍ക്കുന്നൊരു പകല്‍
എനിക്കും അവള്‍ക്കും മുമ്പിലുണ്ടാവും
ഞാന്‍ അവളിലേക്കെന്ന പോലെ
അലിഞ്ഞില്ലാതാകും
വെയില്‍ മഞ്ഞിലേക്ക്
മരിച്ചേക്കാം എന്ന്
ഹൃദയം തുടിക്കുന്ന ഒരു മണിക്കൂറിലേക്ക്
ഉയരങ്ങളില്‍ നിന്ന് വഴുതി വീഴും
മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു
എന്നുറപ്പ് തോന്നിപ്പിച്ച മേഘങ്ങള്‍
III
രാത്രിയാകും
എനിക്ക് ചുറ്റും അവള്‍ ഒഴിച്ചിട്ട ഇടങ്ങള്‍ മാത്രമാകും
വാതിലുകളും ജനലുകളും ഇറുകെ അടച്ച
മുറിയിലേക്ക് വര്‍ഷങ്ങള്‍ക്ക് പിറകില്‍ നിന്ന്
ഒരു കടല്‍ പതഞ്ഞു വരും
ഭാരമില്ലാതെ ഇരിക്കുന്ന എന്നെയും ചേര്‍ത്ത്
വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്ക് ഒഴുകും
അവിടെ ചെന്ന ശേഷം കടല്‍
പച്ച നിഴലുകള്‍ മുങ്ങി നില്‍ക്കുന്ന
ഒരു തടാകമായി മാറും
അതില്‍ മരിക്കാന്‍ എന്നെ ക്ഷണിക്കും
വര്‍ഷങ്ങള്‍ കഴിഞ്ഞു ശേഷിക്കുന്ന ഞാന്‍
ശ്വാസം കിട്ടാതെ പിടയും
ഏതെങ്കിലും ഒരു പിടച്ചിലിനിടയില്‍ പെട്ട്
ആകാശം എങ്ങോട്ടെന്നില്ലാതെ നിലവിളിക്കും
അപ്പോള്‍ ഞാന്‍ ഉണ്ടെന്നുറപ്പുള്ളതെല്ലാം മിന്നല്‍
ഒറ്റ നിമിഷത്തില്‍ കരിയിച്ചു കളയും
ഉറങ്ങുന്നതിന് വേണ്ടി വശം തിരിഞ്ഞു കിടക്കുമ്പോള്‍
കറുത്ത നിറമുള്ള പക്ഷികളാണോ
ചുവന്ന നിറമുള്ള പൂക്കളാണോ
പച്ച നിറമുള്ള തടാകമാണോ
എന്ന് ഒരാള്‍ ചോദിക്കും
ഞാനോ....
ഞാനോ?
:)
ചുറ്റും തിങ്ങി വിരിഞ്ഞു നില്‍ക്കുന്ന
പൂക്കളിലേക്ക് കൊതിയോടെ വീശും.
Label : ഞാൻ അവളെയും അവൾ എന്നെയും കാണുന്ന സ്വപ്‌നങ്ങൾ
No comments:
Post a Comment