ആളനക്കമില്ലാത്ത അടുക്കളയിൽ
ഇടയ്ക്കൊരു
മാമ്പഴം മുറിച്ച് വയ്ക്കുന്നത് പോലെ ആണ്
നിന്നെ കുറിച്ച്
വല്ലപ്പോഴും ഒരു കവിത എഴുതുന്നത്
...............................................................
എന്താണെന്ന് വ്യക്തമായി
ഓർക്കുന്നില്ലെങ്ങിലും
മറക്കാൻ കഴിയാത്ത ഒന്നുണ്ട്
ഓർത്തെടുക്കാനുള്ള ഓരോ ശ്രമങ്ങളിലും
...............................................................
തണൽ പച്ചക്ക് താഴെ
മരണം പൂക്കൾ കൊണ്ട്
ഒരു വണ്ടി അലങ്കരിക്കുമ്പോൾ
ഓരോ സിഗരറ്റും
അപകടസാധ്യതയില്ലാത്ത
ഓരോരോ കൊച്ച് ആത്മഹത്യകളാണ്
അഥവാ ശ്വാസകോശം ഒരു സൂപ്പർ ഹീറോ സുയിസൈഡ് പോയിന്റ് ആണ്.
...............................................................
പ്രണയിച്ച് കൊതി തീരാത്ത ചുണ്ടുകൾ
വ്രീളാവിവശയായ നിന്റെ സാങ്കൽപ്പിക ഉടലിലൂടെ
അങ്ങോളമിങ്ങോളം അങ്ങോളമിങ്ങോളം
(പ്രണയത്തിന്റെ കഴപ്പ്)
...............................................................
Fucking unsigned (2)
.............................................................................................
എത്ര മേല്‍ അപ്രാപ്യനെങ്കിലും പ്രണയമേ
വക്കോളമെന്നെ തുടര്‍ന്ന് ചെന്നീടുക
അത്രയ്ക്കഗാധതയ്ക്കുള്ളില്‍ നിലാവിന്റെ
നിത്യപ്രകാശം വരില്ലെന്ന് മന്ത്രിക്ക
പിന്നെയും ഞാന്‍ കുതിച്ചെന്നാല്‍
മടിയ്ക്കാതെ
എന്നെ പൊതിയുക
ഊളിയിട്ടേക്കുക.
.............................................................................................
പ്രണയം ഒരു മാവാണ്
അല്ല പ്രണയം മാമ്പഴമാണ്
മാവിന്റെ പട്ടയിൽ ഇടയ്ക്കിടെ
പുറം ചൊറിഞ്ഞ് നിന്നത് കൊണ്ടോ
എന്നും രാവിലെ മാവിന്
വെള്ളമൊഴിച്ചത് കൊണ്ടോ
ഒന്നും സംഭവിക്കില്ല
കുലുക്കണം
ചില്ലകൾ പറിയുന്ന വേഗത്തിൽ
കുലുക്കണം
.............................................................................................
ഒരാൾ ഒരു ദൂരമാണ്
വേറൊരാൾക്ക് ഇനിയും വേറൊരാളിലേക്ക്
നടന്നെത്താനുള്ള ദൂരം
അതല്ല എന്ന് ഒരു ദിവസം
ഇനിയും വേറൊരാൾ
വെട്ടി തെളിക്കുമ്പോഴാണ്
ദൂരം ദൂരമല്ലാതാകുന്നതും
ആദ്യം പറഞ്ഞ രണ്ടാളുകളെയും മറികടന്ന്
രണ്ട് വശങ്ങളിലും അങ്ങനെ ഉണ്ടായിരുന്ന
അളവുകളെ ഇങ്ങനെയൊക്കെ ഇല്ലാതാക്കുന്നതും
PS: അനന്തത ഒരു ദൂരമല്ല
Fucking unsigned (1)
ഞാൻ
എന്റെ കയ്യിൽ നിന്ന്
ഒരു അവാർഡ് മേടിച്ചിട്ട്
ചത്താൽ മതി എനിക്ക്
നിലവാരമില്ലാത്ത പ്രകടനങ്ങൾ
അതി പ്രഗത്ഭരടങ്ങിയ കമ്മിറ്റി
ഈ ജന്മം കിട്ടുമെന്ന് തോന്നുന്നില്ല.
കപ്പൽ
ഏതൊക്കെ പത്രവാർത്തകൾ
വായിച്ചിട്ടും
എത്രയെത്ര ദൃക്സാക്ഷി വിവരണങ്ങൾ
കേട്ടിട്ടും
ആയിരക്കണക്കിന് ആളുകളെയും കൊണ്ട്
ആ കപ്പലിന് എങ്ങനെ മുങ്ങാൻ പറ്റി എന്ന്
രാവിലെ തന്നെ ഞാൻ
ഒരു തിരയിൽ ഇങ്ങനെ മുങ്ങാതെ കിടക്കുന്നു
ഞാൻ അവളുടെ മുലയിൽ മുഖം അമർത്തുന്നു
ഇനി എന്നെങ്ങിലും ഒരുവൾക്ക് മുമ്പിൽ
നിരായുധനായി അകപ്പെട്ടാൽ
അവളുടെ മുലയിൽ മുഖം അമർത്തി
ഒരു രാത്രി മുഴുവൻ കിടക്കണം
കഴിയുമെങ്ങിൽ
ഉറങ്ങുന്നത് വരെ കരയണം
ആ ഉറക്കത്തിൽ
മരിക്കണം
അവൾ എന്റെ നെഞ്ചിൽ മുഖം അമർത്തുന്നു
ആകാശം ഞാൻ നട്ടതാണെന്നും
നിലാവ് എന്റെ പരിചയക്കാരനാണെന്നും
ഭൂരിഭാഗം കടലുകളും കുറച്ചു നാൾ മുമ്പ് വരെ
എന്റെ സ്വന്തമായിരുന്നെന്നും
ചിലയിടത്തെല്ലാം ഇപ്പോഴും
എന്നെ ആരാധിക്കാറുണ്ടെന്നും തുടങ്ങി
പറഞ്ഞതെല്ലാം മൂളിക്കേട്ട്
നെഞ്ചിൽ മുഖമമർത്തി
ഉമ്മ വച്ച്, ഉമ്മ വച്ച്
കിടക്കുന്നുണ്ടായിരുന്നു
വിശ്വസിച്ചണ്ടാവോ എന്തോ!
(സന്ദർഭവശാൽ : പണ്ട് ഞാൻ അവൾക്കും
അവൾ എനിക്കും അയച്ച
കവിതകൾ രണ്ടു ദിവസം മുമ്പ് കണ്ടു കിട്ടി
ഏതാ അവളുടേത്, ഏതാ എന്റേത്
എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല!)
വീണ്ടും പ്രണയത്തെ പറ്റി (ജോസേ കവിത കയ്യീന്ന് പോയീട്ടാ)
ഓർമ്മകളിലേക്ക് ഒതുങ്ങി നില്ക്കാൻ
കൂട്ടാക്കാത്ത ചില ചരിത്രങ്ങൾ ഉണ്ട്
എല്ലാ രാജ്യങ്ങൾക്കും
രാജ്ഞി പാടാറുണ്ടായിരുന്ന പാട്ട്
എന്നും കാണാറുണ്ടായിരുന്ന ഒരു പാറാവുകാരൻ
എന്തിന് അന്നുണ്ടായിരുന്ന കുതിരകൾ
വിശ്രമിച്ചിരുന്ന തണൽ വരെ
ചിനച്ച് ചിനച്ച് വരും
കാലമേതെന്ന് പോലും നോക്കാതെ
ന്റെ ജോസേ മ്മളിതെത്ര കണ്ടതാ ഗഡ്യെ
ഇല്ലേലും പുള്ളിക്കാര്യെ
വിട്ടൊള്ള കവിത്യൊന്നും
പ്പോ മ്മളെ കൊണ്ട് പറ്റൂല ജോസേ
അയിന്റെ പൊറമേ വല്ലോം കൂടെ
ങ്ങട്ട് എഴുതാന്നല്ലാതെ
മ്മളൊക്കെ മനുഷ്യരന്നല്ലെ ഗഡ്യെ!
ലവന് വന്ന കത്ത്
ഒരു ദുരന്തമായി തീര്‍ന്ന സാമ്പാറിനും
ഉച്ചയൂണെന്ന അത്മവഞ്ചനയ്ക്കും ശേഷം
ആ സായാഹ്നത്തിന്റെ സൗന്ദര്യത്തില്‍
ആസ്വാദ്യകരമായൊരു സംശയത്തോടെയിരിക്കുമ്പോള്‍
എല്ലാ തീക്ഷ്ണതയോടും കൂടി
ഒരു കത്ത് വരുന്നു
ഈ ആത്മാവിന്റെ ഉന്നതങ്ങളില്‍
എന്റേതെന്ന് ഒരു ഉറവയുണ്ട്
കാറ്റ് നഷ്ടപ്പെട്ട പക്ഷിയെപ്പോലെ
ഞാന്‍ എന്നുമതില്‍ വീഴുന്നു
പിന്നീട്
ജലത്തെ പറ്റിച്ച് രക്ഷപ്പെടുന്നു
എന്നൊക്കെ പറഞ്ഞ്
ഒരു തരത്തില്‍
കൂടെ ഇരുന്നവനെ യാത്രയാക്കിയിട്ട്
അമ്പരന്നു ചുമന്ന ഹൃദയം
കത്തിലേക്ക് തുറക്കുന്നു
രണ്ടു വരികളിലെന്നെ രണ്ടു രണ്ടായി
മുറിച്ചിടുന്ന ഗംഭീര കാവ്യവിനോദം
"നിഷ്ഫലമെന്‍ നിശബ്ദത കണ്ണാ
നിശ്ചലമെന്‍ യമുന"
നിറഞ്ഞ കണ്ണുകള്‍ തെറ്റിച്ച്
വിലാസക്കാരനെ ഒന്നു കൂടി നോക്കിയ ശേഷം
അകത്തോട്ടു നീട്ടി വിളിച്ചു
സുധാകരാ
എടാ മൈരേ
എന്നെ കാണാൻ എന്നും നടക്കാനിറങ്ങുന്ന വൈകുന്നേരങ്ങൾ
വളരെ അപ്രതീക്ഷിതമായി ശരീരത്തിൽ
പ്രതീക്ഷയുടെ അളവ് അപകടകരമായി കുറയുന്നു
അതൊരു വൈകുന്നേരമാകുന്നു
അങ്ങനെ നടക്കാനിറങ്ങുന്നു
നോക്കുന്ന ഭൂമി നിറയെ
എന്നും പറക്കാറുള്ള കാക്കകൾ
ഇന്നീ തോന്നുന്ന അസ്വഭാവികതയെ
ആദ്യമായി
വകഞ്ഞു മാറ്റി വരുന്നവരിൽ
ഭീതി നിറയ്ക്കുന്നു
അങ്ങനെ അവർ ഞാൻ എത്തുന്നതിന് മുമ്പേ
ചിതറി പറക്കുന്നു
വഴിയിൽ അതാ എന്നും ഇന്നും
പിന്നെയും പുഷ്പ്പിച്ചു നില്ക്കുന്നു
ആരും കാണാതെ പുഷ്പിക്കാറുള്ള
പുഷ്പിത സെൻ എന്ന്
ഞാൻ ഓമനിച്ചു വിളിക്കാറുള്ള
ഒരു തടിച്ചി കുറ്റിമുല്ല
അവൾക്കടുത്തുള്ള കിണറിനുള്ളിൽ മാത്രം
മഴ പെയ്യുന്നു
തവളകൾക്ക് വേണ്ടി
അവിടെ ഒരു കാട് മുളയ്ക്കുന്നു
പെട്ടെന്ന് ഒരു ഇടവഴി തുറന്ന്
അപരിചിതരുടെ ഒരു സംഘം
ഞാൻ നടക്കുന്ന നിരത്തിലേക്ക്
എനിക്ക് എതിർദിശയിൽ നടന്ന് വരുന്നു
ഒരു ധൈര്യത്തിന്
ഞാൻ പുഷ്പിതയെ ഒന്ന് നോക്കുന്നു
പുഷ്പിക്കാൻ ശ്രമിച്ച് കൊണ്ടിരുന്ന അവൾ
ഞാൻ നോക്കിയതും അനങ്ങാതെ നില്ക്കുന്നു
അപരിചിതരുടെ സംഘം
എന്റെ ആ ദിവസത്തിലേക്ക്
കൂടുതൽ കൂടുതൽ അടുത്ത് കൊണ്ടിരിക്കുന്നു
അത്ഭുതം!!
അവരിലൊരാൾ ഞാനായി മാറുന്നു
അതോ ഞാനായി മാറുന്നതിന് മുമ്പും അയാൾ
ഞാൻ തന്നെ ആയിരുന്നോ!
അവരുടെ കൂടെയുള്ള ഞാൻ കൂടെ ഉള്ളവരോട്
എതിരെ നടന്നു വരുന്ന എന്നെ ചൂണ്ടി
അതാരാണെന്ന് ചോദിക്കുന്നു
(പുഷ്പിതയിൽ ഒരു പൂവ് കൂടി വിരിഞ്ഞിരിക്കുന്നു)
അവർക്ക് അറിയില്ല
അവരും ഞാനും എന്നെ കടന്നു പോകുന്നു
ഞാൻ അവരെയും എന്നെയും കടന്നു പോകുന്നു
കടന്നു പോയ എനിക്ക് എന്നെ മനസില്ലായില്ല എന്നതും
എന്നെ കടന്നു പോയത് ഞാനാണെന്നതും
കിണറിന് പുറത്തേക്ക് പെയ്തു തുടങ്ങിയത് ഞാനറിയുന്നു
അതിലേറെ
പലയിടത്ത് നിന്നും
ഞാനായി മാറാനുള്ളവർ
ഈ നിരത്തിലേക്ക്
എനിക്കെതിരെ നടന്നു വന്നു തുടങ്ങി
എന്നതറിഞ്ഞ് ഞാൻ ഭയക്കുന്നു
കരയുന്നതിന് മുമ്പേ ഒരിക്കൽ കൂടി
ഞാൻ പുഷ്പിതയെ നോക്കുന്നു
അവൾ ഇത്തവണ നോട്ടം മാറ്റിയില്ല!
പകരം എന്റെ കണ്ണുകൾ തുളച്ച്
അവളൊരു മോതിരം ഇട്ടു തരുന്നു
ഞാൻ നോക്കി നിൽക്കെ
പച്ചപ്പിനുള്ളിൽ നിന്നും
ഉറക്കെ കരഞ്ഞു കൊണ്ട്
ഒരു സുന്ദരി പൂവ് പുറത്തേക്ക് വരുന്നു
എനിക്കും പുഷ്പിതയ്ക്കും കുഞ്ഞുപൂവിനും നനയാൻ
കിണറിന് വെളിയിലും നിരത്തിലും
ആരൊക്കെയോ ചേർന്ന് പെയ്യിക്കുന്നു
മറ്റു വിശേഷണങ്ങൾ ഒന്നും ആവശ്യമില്ലാത്ത
തണുത്ത ഒരു മഴ
പുറത്ത് ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ
എന്റെ മുറിക്കകത്ത് വൈകുന്നേരമാകുന്നു
ഞാനായി മാറാനുള്ള നിരത്തിലേക്ക്
മുഷിഞ്ഞ ഒരു ഷർട്ടിനകത്ത് കയറി
എന്റെ എതിർദിശയിൽ
ഞാൻ നടക്കാനിറങ്ങുന്നു
നുണക്കവിതകൾ
നീയൊരു തടാകമാണ്
എന്നെഴുതിയിട്ട്
നിന്നെയും തടാകത്തെയും
ചേർത്ത് വയ്ക്കാവുന്ന
ഒരു ഉപമയ്ക്ക് വേണ്ടി
കവിതയുടെ ബാക്കിയിൽ
ചിന്തിച്ചിരിക്കുന്നു
ഷാജി
മെരുങ്ങാത്ത ഇത്ര നായ്ക്കൾ ഉണ്ടെന്ന്
ഒരു തെരുവ് നിർത്താതെ കുരയ്ക്കുന്നതിനിടയിലേക്ക്
ഷാജി ഒരു കൂസലുമില്ലാതെ കടന്നു വരുന്നു
അടർന്ന് വീഴാറായ നിലാവിനു ചുറ്റും
ഒരു ആകാശം നിറയെ ഇരുട്ടുണ്ടെങ്കിലും
ഇതൊക്കെ എന്ത് എന്നൊരു സിഗരറ്റ്
ചെരുപ്പ് പോലുമിടാതെ നടന്നു പോകുന്നു
ഉയരം കുറഞ്ഞ ഒരു മതിൽ
അലിഞ്ഞു തീർന്ന നിലാവിന് മുകളിലൂടെ
ചിറകുകൾ ഇല്ലാതെ പറക്കുന്നു
നിറങ്ങൾ കുമിഞ്ഞ് കൂടിയ
ഒരു കാൻവാസിൽ
അരികുകൾ വരച്ച് കിട്ടാത്ത
രൂപങ്ങളുടെ മറ പറ്റി
ഷാജി എവിടെയൊക്കെയോ
മിന്നി മറയുന്നു
പക്ഷേ ഏറെ പണിപ്പെട്ട്
ഉറങ്ങുന്നവരെ ഉണർത്താതിരിക്കുന്നതിനിടെ
ഉണർന്നിരിക്കുന്ന ഒരു പൂപ്പാത്രം
ഷാജിയെ കാണുന്നു
ഷാജിക്ക് ചുറ്റും
ഒത്തിരി വെളിച്ചം പരക്കുകയും
കാൻവാസിലെ ചിത്രങ്ങൾക്ക്
അരികുകൾ തെളിയുകയും ചെയ്യുന്നു
പിന്നീട് മൂന്ന് വർഷങ്ങൾ
ഷാജി ഒരു ചിത്രമായി
ആ പൂപ്പാത്രത്തെയും ഓർത്ത്
ഉറങ്ങാതിരിക്കുന്നു
നുമ്മളെപ്പറ്റി പോലും ഒരു കവിത
സ്വന്തം ഗോൾ പോസ്റ്റിലേക്ക്
ചറ പറ ഗോളുകളടിക്കുന്ന
ഒരു പാവം കളിക്കാരനാണ് നുമ്മ
തുറന്നു പ്രവർത്തിക്കാനുള്ള
വിദൂര സാധ്യതകളും
തുരുമ്പിച്ച വാരിയെല്ലുകളും ഉള്ള
അടച്ചു പൂട്ടപ്പെട്ട ഒരു ഫാക്ടറി ആണ് നുമ്മ
ആർദ്രതയുള്ള ഒരു മേഘത്തെയും കാത്ത്
ഒരാളിരിക്കുന്ന വേനലിലെ
ടിയാനാണ് നുമ്മ
വലിച്ചു മുറുക്കിയ ശരീരത്തിൽ
നിലച്ചോട്ടെ എന്ന് തിടുക്കം കൂട്ടുന്ന
ഒരു സെക്കന്റ് സൂചി
അതിലേക്ക് അക്ഷമയോടെ
നോക്കി നിൽക്കുന്ന ഒരാൾ
അയാൾ കയറാൻ പോകുന്ന തീവണ്ടി
അവരെ കാത്തിരിക്കുന്ന ദുരന്തം
ഇതൊക്കെയാണ് നുമ്മ
December 22, 2012 at 7:24pm
മരണത്തിന് തൊട്ടു മുമ്പുള്ള ആഗ്രഹങ്ങള്‍
ജീവിതത്തെ കുറിച്ചാവുന്നത്
എത്ര ദയനീയമായ ഒരു തമാശയാണ്.
കൈവിടൂ പ്ലീസ്
ആത്മാർത്ഥമായ പരിശ്രമങ്ങൾ ഒന്നും തന്നെ
എന്റെ ഭാഗത്ത് നിന്നുണ്ടാകാതിരുന്നിട്ടും
മഴ കവിഞ്ഞ്
നിറങ്ങൾ പരന്ന
മെത്ത വിരിപ്പിലെ
വഴികൾ തെളിയാത്ത
കാട് പോലുള്ള
ഒരു ദിവസത്തിലേക്ക്
രാവിലെ മുതൽ
ഇന്നും ക്ഷണിക്കപ്പെട്ടിരിക്കുന്നു
ഇനി അത്ഭുതങ്ങൾ എന്തെങ്കിലും
പ്രതീക്ഷിച്ചിട്ടാണെങ്കിൽ
എന്റെ പൊന്നു ചങ്ങായീ
ഞാനൊരു പുണ്യഭൂമിയല്ല
No comments:
Post a Comment